Thursday, March 22, 2012

അരൂപി

എവിടെയോ നിന്നൊരു പ്രകാശം പ്രശോഭിതം
ഹാ ദുഃഖ സ്വപ്നങ്ങള്‍കവധിയാം കാതലായ്
ഹന്ത വിരക്തി ഹനിക്കുമവിതര്‍ക്കിത ശാന്തമായ്
ചാരുതമായ കണക്കിനചഞ്ചല കാന്തിയായ് (2)

ആ നിമിഷത്തില്‍ നാം കാണുന്നരൂപിയാം
ആഴത്തിലുള്ളോരു ജ്യോതിയാം ശക്തിയില്‍
ആത്മാവിനാഴം അളന്നിടും അനുരൂപ -
മായങ്ങെഴുന്നള്ളും പ്രഭയാര്‍ന്ന സൌരഭ്യം

വാനിലെ നീലിമ പോലെ തിളങ്ങുന്ന
വാതായനം തന്നെയാണല്ലോ നിന്നുടെ
വാസരം എന്നുള്ള സത്യത്തില്‍ ഞങ്ങടെ
വറുതിയില്‍ വാസന്തം വര്‍ഷമായി നല്‍കുന്നു

സാധുമനസ്സിലും, ശിശുവിന്‍ മനസ്സിലും
സ്വാന്തനമാകുന്നരൂപിയും നീ തന്നെ
സ്വയമായി, ശൂന്യനായി മാതൃക കാട്ടി നീ
സത്ഗുണ ചിന്തക്കമൃതം പകര്‍ന്നു നീ (2)

ചഞ്ചലചിത്തത്തില്‍ പോലും തളിര്ത്തിടും
ചേതോഹരമയമാകുന്ന ജ്വാല പോല്‍
ശോഭിച്ചിടുന്നോരു ദിവ്യപ്രകാശമേ
എന്നും പ്രകാശിച്ചിടട്ടെന്റെ ഹൃത്തിലും

മായികലോക പ്രപഞ്ചത്തിന്‍ ദുഃഖങ്ങള്‍
മാഞ്ഞങ്ങു പോകുന്നപോല്‍ കണ്ടു ഞാനപ്പോള്‍
താരക വര്ണ പ്രപഞ്ചത്തിന്‍ രാവപ്പോള്‍
താരകാധിപനെ വണങ്ങുന്ന പോല്‍ നിന്നു (2)

നിദ്രയില്‍ നീ വന്നു തൊട്ടപ്പോള്‍ ഞാനൊരു
നിദ്രാടനത്തിന്റെ പാതയില്‍ ചെന്നെത്തി
നീ തന്ന നന്മകളാണെന്നു ഞാനോര്‍ത്തു
നിശാചര പാത വെടിഞ്ഞങ്ങുണര്‍ന്നു ഞാന്‍

എന്‍ സഹപാഠിയില്‍, എന്‍ അയല്‍വാസിയില്‍
എന്‍ ചുറ്റുമുള്ളോരന്ന്യ ജനത്തിലും
കാണുന്നരൂപിയാം ജ്യോതിയെ നിന്നെ ഞാന്‍
കാണുന്നു ഹൃത്തിലെ ശാന്തിയാം നിന്നെ ഞാന്‍‍ (2)

എവിടെയോ നിന്നൊരു പ്രകാശം പ്രശോഭിതം ...

Friday, March 9, 2012

യാചക യാഥാര്‍ഥ്യങ്ങള്‍


യാചകര്‍ യാചകര്‍ എവിടെയും യാചകര്‍
നാമിന്നു കാണുന്ന യാചകര്‍ എത്രയോ
കാതങ്ങളായി കറങ്ങുന്നു ഭൂമിയില്‍
കാശിനു വേണ്ടിയോ, പശിയടക്കാനുമോ!
കാല്കാശു കൊണ്ടെന്തു പശിയടക്കീടുമെ-
ന്നൊരു ശങ്കയോടു നാം ചിന്തിച്ചുപോകവേ
കാശു കൊടുക്കും നാം, സ്വീകരിക്കുന്നവര്‍

ആരാണ് യാചകര്‍, എവിടുന്നു വന്നവര്‍
ഈശ്വരന്മാരെന്നു ചിന്തിക്കുന്നു ചിലര്‍
സോദരന്‍മാരെന്ന് ചിന്തിക്കുന്നു ചിലര്‍
നമ്മുടെ വേദപഠന വേദിയില്‍ പോലുമാ
ഭിക്ഷാന്‍ദേഹികള്‍ ഈശ്വര പ്രതിരൂപം

കണ്ണ് കാണാത്തവര്‍ കാതുകേള്‍ക്കാത്തവര്‍
കാണാത്ത സൌഖ്യത്തെ തേടിയലഞ്ഞവര്‍
കല്ലിലും മുള്ളിലും കാല്‍വെച്ചു വെച്ചവര്‍
ക്രാന്തമാം പാതയില്‍ പാന്ഥരായലയുന്നു

യാഥാര്ധ്യ ചിത്രമാം യാചക ലോകത്തില്‍
കാണാം നമുക്കൊരു വ്യവസായ ശ്രിങ്കല
ലക്ഷണമൊത്തൊരു പിഞ്ചു ഹൃദയത്തെ
നിഷ്ടൂര, പ്രാകൃത, നിഷ്കരുണമാം വിധേ
അങ്കത്തിന്‍ ഭംഗം വരുത്തിയിരുത്തുന്നു
ശൈശവ കാലത്തില്‍ അങ്കവൈകല്യമാം
ദാരുണ വൈകൃതം ചെയ്തെടിത്തിട്ടവര്‍
നഗരത്തിന്‍ മുക്കിലും മൂലക്കുമായൊരു
യാചക വൃത്തിയില്‍ വ്യാപ്രിതരാക്കുന്നു
സ്വതന്ത്ര യാചകര്‍ എന്നൊരു കൂട്ടരോ
കൂട്ടുന്നു സമ്പാദ്യം ലക്ഷങ്ങള്‍ കോടികള്‍
എങ്കിലും യാചനയെന്നൊരു തൊഴിലിനെ
ഇല്ലില്ലുപേക്ഷിക്കുകില്ലവര്‍ ഭാവിയില്‍

ആരുടെ പാപമാണെന്നുള്ള ചിന്തയില്‍
‍നാമൊക്കെ ചിന്തിച്ചിരിക്കുന്ന മാത്രയില്‍
‍കാണാം നമുക്കൊരു സത്യത്തെ എവവും
‍ഉന്നത നേതാക്കന്മാരില്‍ തുടങ്ങുന്ന
ഒന്നല്ല രണ്ടല്ലൊരായിരം ദല്ലാള്‍മാര്‍
ഉണ്ടിതിന്നുള്ളില്‍ കിരാത സംസ്കാരത്തി-
നുള്ളില്‍ തിളയ്ക്കുന്ന കാരസ്കരങ്ങളായി