Monday, October 8, 2012

ആര്‍ക്കും വേണ്ടാത്തവരുടെ അമ്മ

കല്‍ക്കത്തയെന്നൊരു ഖ്യാതിയിലുള്ളോരു  
നഗരത്തില്‍ പണ്ടൊരു അമ്മ വന്നു

ആര്‍ഭാടജീവിതമാണവിടെങ്കിലും
അല്ലലിന്നലയാഴി കാണാമവിടെ

ഇരവിലും പകലിലും തെരുവിലായലയുന്ന
പതിതരില്‍ പതിതര്‍ ചെന്നെത്തുന്നിടം

അഗതിയെത്തേടിയലഞ്ഞയാ അമ്മയോ
കേട്ടതോ രോദനം ചേരികളില്‍

ആഴത്തിലുള്ളോരു മുറിവായ തേങ്ങലോ
ഹൃദയത്തിലമ്പായി തറച്ചുനിന്നു

സ്വാര്‍ത്ഥ മോഹങ്ങളെ താരാട്ടിനില്‍ക്കുന്ന
പാപികള്‍ വിഹരിക്കും നഗരിയിങ്കല്‍

ചാപല്യമാനസ സങ്കല്പ ലോകത്തില്‍
ശാപമായ്ത്തീര്‍ന്നൊരു മൂഡസ്വര്‍ഗം

നൈമിഷമാകുന്നോരൈഹിക നിര്‍വൃതി
എത്രയോ ജന്മത്തിന്‍ മുകുളമായി

ആരുമില്ലാത്തോരാ ജന്മ ദുഖത്തിന്റെ
ഭാരമിറക്കി അത്താണിയായി

ആര്‍ക്കും വേണ്ടാത്തൊരാകുഞ്ഞുമക്കളെ 
പ്രതീക്ഷയില്‍ പ്രാണന്റെ ശക്തിനല്കി 

അശരണരായൊരു കോടിജന്മങ്ങള്‍ക്ക്
ആശ്വാസമായൊരു  പുണ്ണ്യജന്മം

ഒരുജന്മം പോലും പഴായിപ്പോകരു-
തെന്നു ഹൃദയത്തിലാശിച്ചവള്‍

അഗതികള്‍ക്കാശ്വാസമായി പിറന്നോരാ 
അമ്മയ്ക്ക് നാമിന്നെന്തു നല്‍കി 

ആലംബഹീനര്‍ക്ക് അത്താണിയായി നാം
അമ്മയോടുള്ള കടം നികത്താം  

  

Monday, October 1, 2012

യേശുവിന്റെ കുഞ്ഞുപുഷ്പം

പാശ്ചാത്യനാടായ ലിസ്യുവിലൊരു നാളില്‍
തെരേസയെന്നൊരു ശിശു പിറന്നു
ഇളയവളായിപ്പിറന്നയാ കുഞ്ഞിന്റെ
മനസ്സില്‍ വിഹത്തിന്റെ വിത്തുണര്‍ന്നു
അകമലരുള്ളിലെ ആശകളെല്ലാമേ
അഖിലേശ്വരന്റെ വഴിക്ക് വിട്ടു
അകതാരിലെന്നുമൊരേയൊരു സ്വപ്നമാ
യാകുഞ്ഞു മനസ്സിലേക്കാവഹിച്ചു
താനൊരു പുഷ്പമായ് വിടരേണമാനല്ല
സൂര്യനില്ലാത്തൊരാ നാട്ടില്‍ നീളെ
താനാരുമല്ലിവിടെന്നു നിനച്ചതും
തന്‍പേരു കീര്‍ത്തിയിലാകരുതെന്നതും
ആ കുഞ്ഞു മാനസ സ്വപ്നമായി
എങ്കിലുമീ ലോക മാനുഷരെല്ലാരും
ആ കീര്‍ത്തി കേട്ട് കേട്ടാനന്ദിച്ചു

എത്രയോ സാഹിത്യമുകുളങ്ങള്‍ തീര്‍ത്തൊരാ
കുഞ്ഞു തെരേസതന്‍ മാനസത്തില്‍
പുഷ്പങ്ങള്‍ വര്‍ഷിച്ച പരിശുദ്ധാത്മാവിന്റെ
കൈവിരല്‍ സ്പര്‍ശങ്ങളേറ്റു വാങ്ങി
വിനീതയായൊരു കുഞ്ഞു പുഷ്പം
കുരിശു ചുമന്നൊരു ദീന നാള്കള്‍
രോഗങ്ങള്‍ വന്നതോ രക്തം പോലെ
പുഷ്പങ്ങളായവളതേറ്റു വാങ്ങി

അരുണനാം  നിറദീപമുള്ളില്‍  തിളങ്ങുന്ന
പനിനീര്‍ പൂവിന്ടനുഗ്രഹങ്ങള്‍
നാകലോകത്തു നിന്നെന്നും വര്ഷിക്കൂ
യേശുവിന്‍ കുഞ്ഞായ പുഷ്പമേ നീ
ചെറുപുഷ്പമായൊരു പാവനദീപമേ
അടിയങ്ങള്‍ക്കെന്നും വഴിയാകണേ
പനിനീര്‍ പൂക്കളെ വര്ഷിച്ചീടണേ
അന്ധകാരത്തിന്റെ ശക്തിനീക്കാന്‍