Thursday, March 22, 2012

അരൂപി

എവിടെയോ നിന്നൊരു പ്രകാശം പ്രശോഭിതം
ഹാ ദുഃഖ സ്വപ്നങ്ങള്‍കവധിയാം കാതലായ്
ഹന്ത വിരക്തി ഹനിക്കുമവിതര്‍ക്കിത ശാന്തമായ്
ചാരുതമായ കണക്കിനചഞ്ചല കാന്തിയായ് (2)

ആ നിമിഷത്തില്‍ നാം കാണുന്നരൂപിയാം
ആഴത്തിലുള്ളോരു ജ്യോതിയാം ശക്തിയില്‍
ആത്മാവിനാഴം അളന്നിടും അനുരൂപ -
മായങ്ങെഴുന്നള്ളും പ്രഭയാര്‍ന്ന സൌരഭ്യം

വാനിലെ നീലിമ പോലെ തിളങ്ങുന്ന
വാതായനം തന്നെയാണല്ലോ നിന്നുടെ
വാസരം എന്നുള്ള സത്യത്തില്‍ ഞങ്ങടെ
വറുതിയില്‍ വാസന്തം വര്‍ഷമായി നല്‍കുന്നു

സാധുമനസ്സിലും, ശിശുവിന്‍ മനസ്സിലും
സ്വാന്തനമാകുന്നരൂപിയും നീ തന്നെ
സ്വയമായി, ശൂന്യനായി മാതൃക കാട്ടി നീ
സത്ഗുണ ചിന്തക്കമൃതം പകര്‍ന്നു നീ (2)

ചഞ്ചലചിത്തത്തില്‍ പോലും തളിര്ത്തിടും
ചേതോഹരമയമാകുന്ന ജ്വാല പോല്‍
ശോഭിച്ചിടുന്നോരു ദിവ്യപ്രകാശമേ
എന്നും പ്രകാശിച്ചിടട്ടെന്റെ ഹൃത്തിലും

മായികലോക പ്രപഞ്ചത്തിന്‍ ദുഃഖങ്ങള്‍
മാഞ്ഞങ്ങു പോകുന്നപോല്‍ കണ്ടു ഞാനപ്പോള്‍
താരക വര്ണ പ്രപഞ്ചത്തിന്‍ രാവപ്പോള്‍
താരകാധിപനെ വണങ്ങുന്ന പോല്‍ നിന്നു (2)

നിദ്രയില്‍ നീ വന്നു തൊട്ടപ്പോള്‍ ഞാനൊരു
നിദ്രാടനത്തിന്റെ പാതയില്‍ ചെന്നെത്തി
നീ തന്ന നന്മകളാണെന്നു ഞാനോര്‍ത്തു
നിശാചര പാത വെടിഞ്ഞങ്ങുണര്‍ന്നു ഞാന്‍

എന്‍ സഹപാഠിയില്‍, എന്‍ അയല്‍വാസിയില്‍
എന്‍ ചുറ്റുമുള്ളോരന്ന്യ ജനത്തിലും
കാണുന്നരൂപിയാം ജ്യോതിയെ നിന്നെ ഞാന്‍
കാണുന്നു ഹൃത്തിലെ ശാന്തിയാം നിന്നെ ഞാന്‍‍ (2)

എവിടെയോ നിന്നൊരു പ്രകാശം പ്രശോഭിതം ...

No comments:

Post a Comment